രാജ്യത്തെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നിർണായകമായ ചുവടുവൈപ്പിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നത്. തപാൽ വാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്.
ഏറെക്കാലമായി ചർച്ച ചെയ്യുന്ന വിഷയത്തിൽ ഒരു സുപ്രധാന തീരുമാനത്തിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പോകുന്നത് എന്നത് ശ്രദ്ധേയമാണ്. 2004 മുതൽ സുപ്രീംകോടതിയിൽ ഉൾപ്പെടെ ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നുണ്ട്. പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനയുള്ള ഒരു ബില്ല് നേരത്തെ പാർലമെന്റിൽ വന്നിരുവെങ്കിലും ഇത് പിന്നീട് ലാപ്സ് ആയി പോവുകയായിരുന്നു. ഇതിനിടയിൽ 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രവാസി വോട്ട് സാധ്യമാക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും നടന്നില്ല.
നമ്മുടെ രാജ്യത്ത് നടക്കുന്ന ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് പ്രവാസികൾ. നമ്മുടെ രാജ്യത്ത് നമ്മൾ ജീവിക്കുമ്പോൾ കാണിക്കാത്തതിനേക്കാൾ കൂടുതൽ താല്പര്യം പ്രവാസികൾ കാണിക്കാറുണ്ട്. മറ്റു രാജ്യങ്ങളിൽ ഇരുന്നുകൊണ്ട് ഇന്ത്യയിൽ നടക്കുന്ന ഓരോ കാര്യങ്ങളെ കുറിച്ചും അവർ ആകുലപ്പെടാറുണ്ട്. ഇത്തരം പ്രവാസികളെ കൂടി ഇന്ത്യയിലെ മഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെടുത്താനുള്ള പുതിയ നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
വോട്ട് രേഖപ്പെടുത്തണമെന്ന നിർദ്ദേശം പ്രവാസികൾ ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനുള്ളിൽ അറിയിക്കുന്നവർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. അതത് മണ്ഡലത്തിലെ പോസ്റ്റൽ വാല്ലറ്റ് ഇലക്ട്രോണിക് മാർഗ്ഗത്തിൽ പ്രവാസികൾക്ക് അയച്ചു നൽകും. അവർക്ക് അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്താം. അതിനുശേഷം എംബസികളിൽ അറിയിച്ച് ആ രാജ്യത്തെ താമസിക്കുകയാണെന്നും വോട്ട് രേഖപ്പെടുത്തിയ ആൾ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ച ആൾ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് വാങ്ങണം.
അതിനായി ഒരു ഉദ്യോഗസ്ഥന് എംബസികളിൽ നിയോഗിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. എംബസികളിൽ നിന്ന് വാങ്ങിയ അറസ്റ്റഡ് കോപ്പി ഒന്നെങ്കിൽ തപാലിലൂടെയോ അല്ലെങ്കിൽ എംബസികളിൽ സമർപ്പിക്കുകയോ ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. രാജ്യത്തെ ഒരുകോടിയോളം പ്രവാസികളിൽ 60 ലക്ഷം പേർക്കെങ്കിലും ഇത്തരത്തിൽ വോട്ട് ചെയ്യാൻ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്.
ഈ 60 ലക്ഷം എങ്കിലും വോട്ടുകളായി മാറിയാൽ ഇന്ത്യൻ തെരഞ്ഞെടുപ്പിൽ സ്വാധീനശക്തി ആയി പ്രവാസികൾക്കും പ്രവർത്തിക്കാൻ സാധിക്കും. തെരഞ്ഞെടുപ്പിൽ അവരുടെ വോട്ടുകൾക്കും വലിയ വില കൽപ്പിക്കേണ്ടി വരും. പ്രവാസികൾക്ക് എങ്ങനെ ജനാധിപത്യത്തിന്റെ മഹത്തരമായ ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ഭാഗമാകാൻ സാധിക്കുകയും ചെയ്യും. വർഷങ്ങളായുള്ള പ്രവാസികളുടെ ഈ ആവശ്യം ഇപ്പോൾ കേന്ദ്രസർക്കാർ പരിഗണനയിലാണ്. ഈ സർക്കാർ അത് അംഗീകരിക്കുകയാണെങ്കിൽ അത് ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന തീരുമാനങ്ങളിൽ ഒന്നായിരിക്കും.