ജനുവരി മാസത്തോടെ നമ്മുടെ രാജ്യത്ത് വാഹന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. അതിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ പ്രീപെയ്ഡ് കാർഡ് ഉപയോഗിക്കാൻ കഴിയുമെന്നത്.
ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ ബൂത്തിൽ ഉപയോഗിക്കാൻ മെട്രോ ട്രെയിനുകളിലേതുപോലെ മെഷീൻ ടേപ്പിംഗ് സൗകര്യം ഉള്ള പ്രീപെയ്ഡ് കാർഡുകളാണ് പുതുതായി വരുന്നത്. ഇതിനായി ദേശീയ പാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനി ടെൻഡർ വിളിക്കുകയും ചെയ്തു.
50 രൂപ വിലമതിക്കുന്ന കാർഡ് റീച്ചാർജ് ചെയ്താണ് ഉപയോഗിക്കാൻ കഴിയുക. നിലവിൽ ടോൾ ബൂത്തുകളിൽ ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ പണം കൊടുത്ത് കടന്നുപോകാൻ ഒരു ലൈൻ മാത്രമാണ് അനുവദിക്കുന്നത്. ഇതുകാരണം പലയിടത്തും വാഹനങ്ങളുടെ നീണ്ട വരിയാണി ഉണ്ടാക്കുന്നത്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഫാസ്റ്റ് ടാഗ് ലൈനിലേക്ക് കയറുന്നത് തർക്കങ്ങൾക്കും ഇടയാകുന്നുണ്ട്.
ടോൾ ബൂത്തുകളിൽ പണമിടപാടുകൾ നടത്തുമ്പോൾ കൂടുതൽ സമയമെടുക്കുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കുവാൻ വേണ്ടിയാണ് മെഷീനിലെ സെൻസറുകൾക്ക് മുകളിൽ കാണിച്ച് കടന്ന് പോകാൻ പറ്റുന്ന രീതിയിലുള്ള കാർഡുകൾ കൊണ്ടുവരുന്നത്. പ്രീപെയ്ഡ് കാർഡ് ടോൾ മാനേജ്മെന്റ് സംവിധാനവുമായി ബന്ധപ്പെടുത്തുകയും ചെയ്യും.
ടെൻഡർ ലഭിക്കുന്ന കമ്പനി എല്ലാ ടോൾ ബൂത്തുകളിലും മൂന്നുമാസത്തേക്ക് കാർഡ് വിൽപ്പന, റീചാർജ്, ടോൾ ക്ലാസ്, ജീവനക്കാർക്ക് പരിശീലനം എന്നിവ നൽകണമെന്നും വ്യവസ്ഥയുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് രാജ്യത്തെ 70 ശതമാനത്തോളം വരുന്ന വാഹനങ്ങളിൽ ഫാസ്റ്റ് ടാഗ് സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.
ജനുവരി മാസത്തോടെ കൂടി ഫാസ്റ്റ് ടാഗ് ഘടിപ്പിക്കുക നിർബന്ധം ആക്കുകയാണ്. എന്നാൽ ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പ്രീപെയ്ഡ് കാർഡ് ഉപയോഗിക്കാം എന്ന തരത്തിലുള്ള പുതിയ നിയമമാണ് ഇപ്പോൾ വരുന്നത്.