വിവിധ ബാങ്കുകളിൽ നിന്നും വായ്പ്പ എടുത്തിട്ടുള്ള നിരവധിപേർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു ഒന്നാണ് മൊറട്ടോറിയം ഇനിയും നീട്ടി ലഭിക്കുമോ എന്നത്. മൊറട്ടോറിയം ലഭിച്ച കാലയളവിലെ പലിശയും കൂട്ടുപലിശയും പൂർണമായും ഒഴിവാക്കണമെന്ന് വിവിധ ഹർജികളിൽ സുപ്രീം കോടതിയിൽ വാദം നടന്നുവരികയാണ്. കേസ് നടക്കുന്നതിനിടയിൽ തന്നെ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന് നവംബർ അഞ്ചിനുള്ളിൽ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ലോണെടുത്തവരുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തിരുന്നു.
മൊറട്ടോറിയം നീട്ടണം എന്ന കാര്യത്തിലും പലിശ ഒഴിവാക്കണമെന്ന കാര്യത്തിലും നവംബർ 18ന് സുപ്രീംകോടതി വാദം കേൾക്കുകയുണ്ടായിരുന്നു. വായ്പ്പ എടുത്തവരെ ബാധിക്കുന്ന ചില കാര്യങ്ങൾ സർക്കാർ കോടതിയെ അറിയിക്കുകയും ഉണ്ടായിരുന്നു.
കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രയാസം മറികടക്കാൻ കൂടുതൽ ആശ്വാസ നടപടികൾ സ്വീകരിക്കുവാൻ കഴിയില്ല എന്ന് കേന്ദ്രസർക്കാർ പതിനെട്ടാം തീയതി സുപ്രീംകോടതിയിൽ അറിയിച്ചു. മൊറട്ടോറിയം കാലയളവിലെ പലിശയും കൂട്ടുപലിശയും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് മുൻപാകെയാണ് സർക്കാർ നിലപാട് ആവർത്തിച്ചത്. കോവിഡിൽ പ്രയാസകരമായ മേഖലകളിൽ കേന്ദ്രസർക്കാർ സാധ്യമായ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് സോൾസിസ്റ്റർ ജനറൽ തുഷാർ മിൽത്ത വാദിച്ചു.
നിലവിൽ പ്രഖ്യാപിച്ച ആശ്വാസനടപടികൾക്ക് അപ്പുറം ഇളവുകൾ അനുവദിച്ചാൽ ബാങ്കിൻ മേഖലയ്ക്ക് താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തികഞെരുക്കം ഉണ്ടെങ്കിലും വിവിധ മേഖലകളിൽ സാധ്യമാകുന്നതിന്റെ പരമാവധി ചെയ്തു കഴിഞ്ഞെന്ന് വായ്പ മൊറട്ടോറിയം കേസിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഇപ്പോൾ വ്യക്തമാക്കി. മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ മാത്രം ഒഴിവാക്കണമെന്ന ഹർജികൾ സുപ്രീംകോടതി കൂട്ടുപലിശ സർക്കാർ ഒഴിവാക്കിയതിനാൽ അവസാനിപ്പിച്ചു.
ഊർജ്ജ മേഖലയ്ക്ക് ആശ്വാസ നടപടികൾ ഉണ്ടായിട്ടില്ലെന്ന് പവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഓരോ മേഖലയും ആശ്വാസ നടപടികൾക്കായി കോടതിയെ സമീപിച്ചാൽ കേസിന് അവസാനം ഉണ്ടാകില്ലെന്ന് സർക്കാർ പ്രതികരിച്ചു. കൂടുതൽ ഇളവുകൾ ആവശ്യമുള്ള മേഖലകൾ കേന്ദ്രത്തിനും റിസർവ് ബാങ്കിനും നിവേദനം നൽകാൻ ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. വാദംകേൾക്കൽ അടുത്താഴ്ച തുടരും.
ക്രെഡിറ്റ് കാർഡ് കുടിശ്ശിക കൂട്ടുപലിശ ഒഴിവാക്കേണ്ട കാര്യമില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ വായ്പകൾ എടുത്തവരായ് കണക്കാക്കുവാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിവിധ മേഖലകളിലെ പ്രതിസന്ധികളെക്കുറിച്ച് സർക്കാരിന് ധാരണയുണ്ട്. എന്നാൽ ഇതുവരെ ചെയ്തതിൽ കൂടുതൽ ഇളവുകൾ സാധ്യമല്ല എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.